2012 മാർച്ച് 20, ചൊവ്വാഴ്ച

പത്രവിതരണക്കാര്‍ സമരം ചെയ്യുന്പോള്‍?



ഇന്ന് പത്രം മടങ്ങി. നേരം പുലരുന്പോള്‍ ഒരു കപ്പു ചായയോടൊപ്പം പത്രവാര്‍ത്തയും മൊത്തിക്കുടിക്കുന്നത് ഭൂരിപക്ഷം മലയാളികളുടേയും ശീലമാണ്. 

സ്വാഭാവികമായും പൊതുജനത്തിന് അരിശം തോന്നുക പത്രവിതരണക്കാരനോടുതന്നെ. കാരണം പത്രത്തിന്‍റെ പ്രതിനിധിയായി നമ്മുടെ വീടുകളിലെത്തുന്നത് പത്ര വിതരണക്കാരനാണല്ലോ? അച്ചായനേയും വീരനേയും പറയാന്‍ നാവില്‍ വന്ന തെറി മുഴുവന്‍ പത്രവിതരണക്കാരനോട് പറഞ്ഞിട്ടാണല്ലോ നാം സാധാരണ അരിശം തീര്‍ക്കുക. യഥാര്‍ത്ഥത്തില്‍ ഇവരെ കുത്തക പത്രങ്ങള്‍ തൊഴിലാളികളായിപ്പോലും അംഗീകരിച്ചിട്ടുണ്ടോ? കര്‍ക്കിടകത്തിലെ പെരുമഴയത്തും മകരത്തിലെ മരം കോച്ചുന്ന തണുപ്പിലും അതിരാവിലെ ഓണവും വിഷുവും  ആണ്ടറുതികളുമില്ലാതെ മുടങ്ങാതെ പത്രം വിതരണം ചെയ്യുന്നവരാണ് പത്ര വിതരണക്കാര്‍. ഈ ജോലിക്കാരില്‍ ഒരിക്കലെങ്കിലും പട്ടി കടി കൊള്ളാത്തവര്‍ വിരളമാണ്. ബാലവേലയെക്കുറിച്ച് നെടു നെ ടുങ്കന്‍ ലേഖനങ്ങള്‍ പടച്ചുവിട്ട് വായനക്കാരെ കിടിലം കൊള്ളിക്കാറുള്ള പത്രങ്ങളുടെ വിതരണ രംഗത്താണ് ബാലവേല കൊടികുത്തിവാഴുന്നതെന്ന് അരമന രഹസ്യമല്ല. ഒരു പത്രവിതരണത്തൊഴിലാളിക്ക് ലഭിക്കുന്നത് 600-700 രൂപ പ്രതിമാസ ശന്പളമാണ്. മനുഷ്യാവകാശ സംഘടനകളൊന്നും ഇവരെക്കുറിച്ച് എവിടെയും പറഞ്ഞതായി അറിവില്ല.  പത്ര വിതരണത്തെ ഒരു തൊഴിലായി അംഗീകരിക്കാനോ, 

എന്തിന് ഇവരെ മനുഷ്യരായി അംഗീകരിക്കാനോ കേളികെട്ട പത്ര മുതലാളിമാര്‍ തയ്യാറല്ല. മുതലാളിമാരുടെ കാര്യസ്ഥന്‍മാരോട് സംസാരിക്കാന്‍ പോലുമുള്ള അവകാശം ഇവര്‍ക്കില്ല. 
വിരലിലെണ്ണാവുന്ന കോപ്പികളില്‍ നിന്ന് ലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിക്കുന്ന മാധ്യമ ഭീമന്‍മാരായി ഈ പത്രങ്ങള്‍ വളര്‍ന്നത് ദൈവകടാക്ഷം കൊണ്ടല്ല. ചോരയും നീരും അദ്ധ്വാനവും ചിലവഴിച്ച് കാടും മേടും കേറി കേരളത്തിലെ കുഗ്രാമങ്ങളില്‍ പോലും ഈ പത്രങ്ങള്‍ക്ക് വരിക്കാരെ ചേര്‍ക്കുകയും അവധിനാളുക ള്‍പോലുമില്ലാതെ പത്രം വിതരണം ചെയ്യുന്ന തൊഴിലാളികളുടെ പ്രവര്‍ത്തന ഫലമായാണ്. ആയിരക്കണക്കി ന് കോടികളുടെ കള്ളപ്പണം വിദേശബാങ്കുകളില്‍ നിക്ഷേപിക്കുന്നത് ഈ തൊഴിലാളികളുടെ വിയര്‍പ്പാണ്. 

പത്രത്തൊഴിലാളികളില്‍ നിന്ന് ഒരു പത്രത്തിന് 2 മാസത്തെ അഡ്വാന്‍സ് തുകയായി 250 രൂപ കൈപ്പറ്റി യിട്ടാണ് ബഹുമാന്യ പത്രങ്ങള്‍ ഏജന്‍റിനു കൊടുക്കുന്നത്. കേരളത്തിലെ പത്ര മുത്തശ്ശിക്കുമാത്രം ഏതാണ്ട് 17 ലക്ഷത്തിലധികം വരിക്കാരുണ്ടെന്നാണ് അവരുടെ ഔദ്യോഗിക കണക്ക്. ഒന്നാലോചിച്ചു നോക്കൂ. 17 ലക്ഷം x 250.00 രൂപ. ഓരോ രണ്ടു മാസത്തിലും പത്രഭീമന്‍മാര്‍ അഡ്വാന്‍സായി കൈപ്പറ്റുന്നത് 425000000  രൂപ. പ്രതിവര്‍ഷം 425000000 x 6 = 2550000000 രൂപ. ഒരു പത്രം പോലും വില്‍ക്കാതെ ഈ പണം ഏതെങ്കിലും പൊതുമേഖലാ  ബാങ്കില്‍ നിക്ഷേപിച്ചാല്‍ 8 ശതമാനം പലിശ നിരക്കില്‍ കിട്ടുന്ന തുക 204000000 രൂപ. 

തൊഴിലാളികളായിപ്പോലും അംഗീകരിക്കാന്‍ തയ്യാറാവാത്ത പത്ര ഏജന്‍റുമാരില്‍ നിന്ന് മാധ്യമ ഭീമന്‍മാര്‍ കൈക്കലാക്കുന്നത് കോടികളാണെന്നാണ് വ്സ്തവം. 
പേപ്പറുകളുടെ എണ്ണം കൂടിയപ്പോഴും വാരാന്ത്യപ്പതിപ്പും ഉത്സവസപ്ലിമെന്‍റുകളും വന്നപ്പോള്‍ ജോലിഭാരം ഇരട്ടിയാവുകയാണ് ചെയ്തത്. ഇതിന് ആനുപാതികമായി  ഏജന്‍റുമാരുടെ കമ്മീഷന്‍ കൂടുകയല്ല ചെയ്തത്. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്രവിതരണ തൊഴിലാളിക്ക് കമ്മീഷന്‍ 35 ശതമാനം. വര്‍ഷങ്ങള്‍ കഴിയുന്തോറും ശതമാനം കുറയാന്‍ തുടങ്ങി. ഇപ്പോള്‍ 25ലെത്തി നില്‍ക്കുന്നു. രാജ്യം വിലക്കയറ്റം നേരിട്ടുകൊണ്ടിരി ക്കുമ്പോള്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് മുതലക്കണ്ണീരൊഴുക്കിയവര്‍ പത്ര വിതരണത്തൊഴിലാളിയുടെ കൂലി വെട്ടിച്ചുരുക്കുന്നു. 35 വര്‍ഷത്തിനുള്ളില്‍ പത്രത്തിന്റെ വില രണ്ടിരട്ടിയായി എന്നാല്‍ കമ്മീഷന്‍ പകുതി യായി. കേരളത്തിലെ എല്ലാ പത്രങ്ങളും ഏജന്റുമാര്‍ക്ക് നല്‍കുന്ന കമ്മീഷന്റെ കണക്കാണിത്. കമ്മീഷന്‍ 50 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് ഏജന്റുമാര്‍ ആവശ്യപ്പെട്ടു.

വാരാന്ത്യ, ആഘോഷ സപ്ലിമെന്റുകള്‍ മുതലാളി ഒന്നായി ഒരുകെട്ടാക്കി ഏജന്റുമാരുടെ തലയില്‍ തള്ളുകയാണ് ചെയ്യാറ്. അത് പെറുക്കിവെച്ച് ദിനപത്രത്തിനുള്ളില്‍ അടുക്കുന്ന ഡ്യൂട്ടി ഏജന്റുമാര്‍ക്കാണ്. എന്നാല്‍ ഇതിന് ആനുപാതികമായി കൂലി ചോദിക്കുമ്പോള്‍ മുതലാളിയുടെ മുഖഭാവം മാറും. അധിക ജോലിക്ക് അധിക കൂലിയില്ല. പത്രങ്ങളുടെ കൂടെ നല്‍കുന്ന സ്‌പെഷ്യല്‍ സ്പ്ലിമെന്റുകള്‍ക്ക് പ്രത്യേകം കമ്മീഷന്‍ ഏജന്റുമാര്‍ക്ക് അനുവദിക്കാറില്ല. ലക്ഷങ്ങള്‍ പരസ്യം വാങ്ങിയിറക്കുന്ന ഈ സപ്ലിമെന്റ് വായനക്കാരിലെത്തിച്ചാല്‍ തൊഴിലാളിക്ക് ചെരിപ്പ് വേഗം തേഞ്ഞുകിട്ടും. മുതലാളിക്ക് ലക്ഷങ്ങള്‍ പോക്കറ്റിലുമാകും. പത്രങ്ങളുടെ ഫ്രീ കോപ്പികള്‍ക്കും സ്‌കീം കോപ്പികള്‍ക്കും മുഴുവന്‍ കമ്മീഷനും നല്‍കാനും ഉടമകള്‍ തയ്യാറല്ല. എന്തെങ്കിലും കാരണവശാല്‍ കമ്പനി തടഞ്ഞുവെക്കുന്ന പത്രം പിന്നീട് അയക്കുക, അതിന് ബില്ലിടുക, ഏജന്റുമാര്‍ മുന്‍കൂട്ടി ആവശ്യപ്പെടാതെ പത്രങ്ങളോ മറ്റ് പ്രസിദ്ധീകരണങ്ങളോ അയച്ചുകൊടുക്കുക ഇതൊക്കെയാണ് മുതലാളിയുടെ ലീലാവിലാസങ്ങള്‍. 

സഹകുത്തകകളുടെ ആസനസേവയ്ക്കും പെയ്ഡ്ന്യൂസിനും പിന്നെ കോടികളുടെ പരസ്യങ്ങളും വഴി കുത്തകകള്‍ക്ക് കിട്ടുന്ന കോടികളുടെ വരുമാനം വേറെ. 

വിലക്കയറ്റം വാണം പോലെ കുതിച്ചുയരുകയും ജീവിതച്ചെലവ് ഇരട്ടിയാവുകയും ചെയ്യുന്പോള്‍ തങ്ങളുടെ വരുമാനത്തിന് നാണയത്തുട്ടുകളുടെ എങ്കിലും വര്‍ദ്ധനവുണ്ടാകേണ്ടത് പത്രവിതരണക്കാരനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. അത് കുറേ തൊഴിലാളി കുടുംബങ്ങളില്‍ ഒരു നേരത്തെ അന്നം കൂടുതല്‍ കഴിക്കാനാവും. പത്രമുതലാളിയ്ക്ക് കാര്യമായ നഷ്ടമൊന്നുമില്ല. എന്നിട്ടും ഈ സമരത്തെ അടിച്ചമര്‍ത്താന്‍ കഥകള്‍മെനയുന്നത് പഴയ നാട്ടുമാടന്പികളായി പത്രമുതലാളിമാര്‍ മാറുന്നതിന്‍റെ നേര്‍ ദൃശ്യമാണ്. ആഗോളവത്കരണത്തിനും തൊഴിലാളി ദ്രോഹനയങ്ങള്‍ക്കും സ്തുതിപാടുന്ന പത്ര മുതലാളിമാര്‍ താഴേത്തട്ടിലെ സാധാരണക്കാരന്‍റെ ജീവിതവൈഷമ്യങ്ങള്‍ അവഗണിയ്ക്കുന്നത് സ്വാഭാവികമാണ്. പക്ഷേ സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ ഒരു ജനാധിപത്യ സമൂഹത്തിന് ഈ വക മാടന്പിത്തം അംഗീകരിച്ചു കൊടുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്..... 

2012 ജനുവരി 14, ശനിയാഴ്‌ച

വി.എസ്സിനെതിരായുള്ള വിജിലന്‍സ് കേസ് മാഫിയാ സംഘങ്ങളുടെ ഗൂഢാലോചന




വിവാദ ഭൂമി കണ്ണൂര്‍ സൈനീക ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്ന ആലപ്പുഴ സ്വദേശിയായ ആര്യാട് വെളിയില്‍ ഹൗസില്‍ ടി.കെ സോമന് കാസര്‍കോട് മൈറേ വില്ലേജില്‍ മൂന്ന്‍ ഏക്കര്‍ ഭൂമി അനുവദിച്ചത് 1977 ഏപ്രില്‍ 16നാണ്‌. പട്ടാളക്കാര്‍ക്ക് മൂന്ന്‌ ഏക്കര്‍ അനുവദിക്കാനുള്ള നിയമപ്രകാരം അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ലാന്‍ഡ് അസൈന്‍മെന്റ് അതോറിറ്റിയാണ്‌ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് കൈപറ്റിയ സോമന്‍ ജില്ലാ കളക്ടറെ സമീപിക്കുകയും ഭൂമി പതിച്ചുനല്‍കാനുള്ള നടപടികള്‍ക്ക് കളക്ടര്‍ തുടക്കം കുറിക്കുകയും ചെയ്തു. എന്നാല്‍ കാസര്‍കോട് സ്വദേശികളായ കെ നാരായണഭട്ടും മറ്റ് ചിലരും ഭൂമി തങ്ങളുടെ കുടുംബസ്വത്താണെന്ന അവകാശവാദവുമായി കോടതിയെ സമീപിച്ചു. തുടര്‍ന്ന്‍ നടപടികള്‍ സ്തംഭിക്കുകയും ചെയ്തു.

ഇതിനിടെ സോമന് പട്ടാള ആസ്ഥാനത്തേയ്ക്ക് സ്ഥലംമാറ്റമായി. അതിനാല്‍ 1979ല്‍ നാരായണഭട്ടിന്റെ കേസ് തള്ളിയത് സോമന്‍ അറിഞ്ഞില്ല. 2005ല്‍ കാസര്‍കോട്ടെ അഡ്വ. സദാനന്ദന്‍ മുഖേന കോടതിക്ക് അപേക്ഷ നല്‍കിയപ്പോഴാണ് ഈ വിധിയുടെ വിവരം അറിഞ്ഞത്. തുടര്‍ന്ന്‌ 2006 ജനുവരി 14ന് ഹെഡ്ക്വാര്‍ട്ടേഴ്സ് തഹസീല്‍ദാര്‍ക്ക് അപേക്ഷ നല്‍കി. എന്നാല്‍ അപേക്ഷയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന്‌ സോമന്‍ 2007 ജൂണ്‍ 26ന് ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനെകണ്ട്‌ പരാതിപെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സോമന്‍ ജില്ലാകളക്ടര്‍ക്ക് വീണ്ടും അപേക്ഷ നല്‍കി. ഫയല്‍ പരിശോധിച്ച കളക്ടര്‍ സോമന് അനുവദിച്ച ഭൂമി മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്തതായി കണ്ടെത്തി. ഇതിനുപകരമായി അതേ വില്ലേജിലെ രണ്ട് ഏക്കര്‍ 33 സെന്റ് നല്‍കാന്‍ കളക്ടര്‍ തീരുമാനിച്ചു. 2010 ജൂണ്‍ നാലിന്‌ ഭൂമി വിലയായി 73, 051 രൂപ കൈപറ്റി ഭൂമി സോമന്‌ പതിച്ചുനല്‍കി.

എന്നാല്‍ പട്ടയഭൂമി 25 വര്‍ഷത്തിനുള്ളില്‍ കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന നിയമം സോമനെ പ്രതിസന്ധിയിലാക്കി. 1977ല്‍ അനുവദിച്ച ഭൂമി തന്റേതല്ലാത്ത കാരണത്താല്‍ അനുവദിക്കാന്‍ വൈകിയതിനാല്‍ കൈമാറ്റ വ്യവസ്ഥയിലെ 25 വര്‍ഷം എന്നതിന്‌ ഇളവ് നല്‍കണമെന്ന്‍ അപേക്ഷിച്ച് 2010 ആഗസ്റ്റ് 30ന് സോമന്‍ റവന്യൂമന്ത്രിക്ക് നിവേദനം നല്‍കി. ഇതിന്റെ ഒരു പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലും നല്‍കി. പ്രിന്‍സിപ്പില്‍ സെക്രട്ടറി ഷീല തോമസ് ഫയല്‍ പരിശോധിച്ച് ഇളവ് നല്‍കാനുള്ള നടപടികളുമായി മുന്‍പോട്ട് പോയി. ഒടുവില്‍ 2011 ഫെബ്രുവരി 16ന്‌ ചേര്‍ന്ന മന്ത്രിസഭായോഗം സോമന്‌ കൈമാറ്റ അവകാശം നല്‍കാന്‍ തീരുമാനിച്ചു. ഈ സംഭവമാണ്‌ ഇപ്പോള്‍ അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കുന്ന വിവാദ ഭൂമി ഇടപാടായി മാറിയത്. ഇല്ലാത്ത ഉത്തരവിന്റേയും നടപടി ക്രമങ്ങളുടേയും പേരില്‍ നിലവില്‍ വന്ന ഈ കേസ് നിലനില്‍ക്കില്ലെന്നാണ്‌ നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മൂന്നാറില്‍ ഭൂമി കയ്യേറിയ കള്ളനെ മൂന്നാര്‍ ട്രിബ്യൂണലില്‍ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ച ഉമ്മന്‍ ചാണ്ടിയുടെ ഇരട്ടത്താപ്പു നോക്കൂ:

'മൂന്നാര്‍ കൈയേറ്റക്കേസുകള്‍ പരിഗണിക്കാന്‍ രൂപീകരിച്ച മൂന്നാര്‍ ട്രിബ്യൂണലില്‍ സര്‍ക്കാര്‍ അഭിഭാഷകനായി മന്ത്രി മാണിയുടെ ബന്ധു. മൂന്നാറില്‍ സ്ഥലം കൈയേറിയെന്ന് ആരോപണമുള്ള അഭിഭാഷകനായ ഈ റിസോട്ട് ഉടമ, നിയമനം വിവാദമായതിനെ തുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ചു. നിയമമന്ത്രി കെ എം മാണിയുടെ ഭാര്യാബന്ധുവും കേരള കോണ്‍ഗ്രസ് ദേവികുളം മണ്ഡലം പ്രസിഡന്റുമായ മാത്യുവിനെയാണ് ട്രിബ്യൂണലില്‍ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചത്. പള്ളിവാസല്‍ വില്ലേജിലെ ചിത്തിരപുരത്ത് "നെസ്റ്റ്" എന്ന റിസോര്‍ട്ടിന്റെ ഉടമയാണ് ഇദ്ദേഹം. മാത്യുവിന് പുറമേ അഭിഭാഷകരായ ജോണ്‍സന്‍ പീറ്റര്‍ , പി ജെ മാത്യൂ എന്നിവര്‍ക്കും ഈ റിസോര്‍ട്ടില്‍ ഉടമാവകാശമുണ്ട്. 13 സെന്റിലുള്ള ഈ റിസോര്‍ട്ടിന്റെ പട്ടയം വളഞ്ഞ വഴിയില്‍ സംഘടിപ്പിച്ചതാണെന്ന് നേരത്തെ ഡെപ്യൂട്ടി തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്നാര്‍ മേഖലയിലെ നിരവധി കൈയേറ്റങ്ങള്‍ക്ക് പിന്നിലും ഈ അഭിഭാഷകനുണ്ടെന്നാണ് സൂചനകള്‍ . നിയമന ഉത്തരവ് കിട്ടിയിട്ടില്ലെങ്കിലും ചാനലുകളില്‍ വാര്‍ത്ത വന്ന സാഹചര്യത്തില്‍ നിയമവകുപ്പിനെ രാജി സന്നദ്ധത അറിയിച്ചതായാണ് സൂചന.'

ടൈറ്റാനിയം കേസിലും പാമോയില്‍ കേസിലും നാറിയ ചാണ്ടിയും പെണ്ണുപിടിയിലും കാശുകൊടുത്ത് ജഡ്ജിമാരെ സ്വാധിനിക്കാന്‍ ശ്രമിച്ചതിന് കുഞ്ഞാലിയും സംസ്ഥാനത്തിന്‍റെ പൊതുമുതല്‍ കട്ടുതിന്ന് അഴിയെണ്ണിയ ബാലകൃഷ്ണപ്പിള്ള മാടന്പിയും അഴിമതിക്കേസിലും ചെക്കു കേസിലും പ്രതിയായ മുനീറും DCC അംഗത്തില്‍ നിന്ന് റേഷന്‍ ഗോഡൌണിന് അനുമതി വാങ്ങിത്തരമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വെട്ടി കോടതി കേറി ഇറങ്ങുന്ന പ്രകാശനും അഴിമതി വീരന്‍ അബ്ദുള്‍ റബ്ബും മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ക്ഷേത്രത്തിന്‍റെ ഏക്കറുകണക്കിന് ഭൂമികയ്യേറിയ മനോരമയും അശ്ലീലമാസികക്കാരന്‍ നന്ദകുമാറും ബാലികമാരെ പീഢിപ്പിക്കുകയും രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുകയും ചെയ്ത കേരളത്തിലെ മാഫിയാ സംഘം കെട്ടിച്ചമച്ച കള്ളക്കഥകളുമായി കര്‍ഷകത്തൊഴിലാളികളുടെ കുടികിപ്പവകാശത്തിനുവേണ്ടി പൊരുതിയ കര്‍ഷക സമരത്തിന്‍റെ പടനായകന്‍ വി.എസ്സിനേയും ഭൂപരിഷ്കരണ ബില്‍ പാസ്സാക്കി 25ലക്ഷം പേര്‍ക്ക് സ്വന്തമായി കൃഷിഭൂമി നല്‍കിയ പാര്‍ട്ടിയേയും ഈ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം....

പാമോയില്‍ കേസിലെ പ്രതി പി.ജെ. തോമസ്സിനെ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി നിയമിച്ച കോണ്‍ഗ്രസ്സ്, സി.ബി.ഐയെ ലോകായുക്തക്കു കീഴില്‍ കൊണ്ടുവരാതിരിക്കാന്‍ ലോകായുക്തയെ തന്നെ അട്ടിമറിച്ച നെറികെട്ട കോണ്‍ഗ്രസ്സ് ഇതിലും നാറിയ കളികള്‍ ഇനിയും കളിയ്ക്കും. പക്ഷേ ചാണ്ടി പാമോയിലില്‍ നൂറുവട്ടം മുങ്ങിക്കുളിച്ചാലും വി.എസ്സ് എന്ന ജനനേതാവിനെ അപഹാസ്യമായ അപകീര്‍ത്തി നാടകങ്ങളിലൂടെ പരിക്കേല്‍പ്പിക്കാനാവില്ല. 70വര്‍ഷക്കാലമായി കേരളത്തിനു പരിചിതമാണ് വി.എസ്സിന്‍റെ നീതിബോധം

2011 ഒക്‌ടോബർ 20, വ്യാഴാഴ്‌ച

അന്തോണി പുണ്യാളച്ചനും കുറെ തിരുമണ്ടന്മാരായ മലയാളികളും..

അറയ്ക്കല്‍ പറന്പില്‍ കുര്യന്‍ മകന്‍ ആന്‍റണിയെ അറിയില്ലേ...? എങ്ങനെ അറിയാതിരിക്കും. ബഹുകേമന്‍, ആദര്‍ശത്തിന് കയ്യും കാലും മുളച്ച് അതിനൊരു പേരും
കൊടുത്ത് ഭൂമിമലയാളത്തിലോട്ടു സാക്ഷാല്‍ ഉടയ തന്പുരാന്‍ ഇറക്കിവിട്ട മഹാനുഭാവന്‍, വീരാദിവീരന്‍...
മനോരമ ബാലജനസഖ്യത്തിലൂടെ പിച്ചവച്ചു നടന്നു. പലതും പഠിച്ചു. ബാലറ്റു പേപ്പറിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കുടിയായ്മാനിയമവും, ഭൂപരിഷ്കരണവും, വിദ്യാഭ്യാസ പരിഷ്കരണവുമൊക്കെ കൊണ്ടുവന്ന് ജന്മിത്തത്തിന്‍റെ കടയ്ക്കല്‍ കത്തിവച്ചപ്പോള്‍ യഥാ, യഥാഹി... എന്നു പറഞ്ഞതുപോലെ ധര്‍മ്മസംസ്ഥാപനാര്‍ത്ഥം ഈ ദിവ്യപുരുഷന്‍ അവതരിച്ചു. തിരു അവതാരമല്ലേ, ശത്രു സംഹാരത്തിന് എന്തൊക്കെയാണ് ചെയ്തു കൂടാത്തത്.

ബസ്സിനു കല്ലേറ്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ സകലമാന ലീലകളും കേരളത്തില്‍ തുടങ്ങിവച്ചത് വിമോചന സമരക്കാലത്ത് പടച്ചു വിട്ട വലതു വിദ്യാര്‍ത്ഥി സംഘടനകളായത് യാദൃശ്ചികമല്ല. മറവി നിങ്ങളെ കാലത്തിന്‍റെ മുന്നില്‍ കുറ്റവാളിയാക്കില്ലെങ്കില്‍ ഓര്‍ക്കുക. ഇന്ന് വിദ്യാര്‍ത്ഥി രാഷ്ടീയത്തിനെതിരെ പടപ്പാട്ടു പാടുന്ന നല്ല സമരിയാക്കാരാണ് ഈ വക ലീലാവിനോദങ്ങളുടെയെല്ലാം തലതൊട്ടപ്പന്‍മാര്‍.. ഇന്നവര്‍ക്ക് കോടികള്‍ കൊയ്യുന്ന വിദ്യാഭ്യാസ മീങ്കച്ചവടത്തിന് എതിരു നില്‍ക്കുന്നവരെയെല്ലാം ഫ്ലാറ്റാക്കണം. അതിനാണല്ലോ വിദ്യാര്‍ത്ഥി രാഷ്ട്രീയം സാത്താന്‍റെ വേലയാണെന്നൊക്കെ വേലയിറക്കി നടക്കുന്നത്. നമ്മുടെ ആന്‍റണിയുടെ അവതാര ദൌത്യം അവിടെ തുടങ്ങി.
വിശന്നു പൊരിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥിയുടെ ചോറ്റു പാത്രത്തിലെ ഇത്തിരി ചോറു കട്ടു തിന്ന അദ്ധ്യാപകരുടെ വര്‍ഗ്ഗം മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലോടു കൂടി ഇല്ലാതായി. മാനേജ്മെന്‍റിന്‍റെ വാലാട്ടിപ്പട്ടികളല്ല അധ്യാപകര്‍ എന്ന് ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി പത്താം തരം വരെ സമഗ്രവും സൌജന്യവുമായ വിദ്യാഭ്യാസം അത് പ്രഥാനം ചെയ്തു. അപ്പോള്‍ " മുണ്ടശ്ശേരിടെ മണ്ടേലെന്താ, ചകിരിച്ചോറോ പിണ്ണാക്കോ" എന്ന് അണികള്‍ക്ക് മുദ്രാവാക്യം വിളിച്ചുകൊടുത്തുകൊണ്ട് ജാഥയുടെ മുന്നറ്റത്ത് നമ്മുടെ ആദര്‍ശ ധീരന്‍ ആന്‍റണിയുണ്ടായിരുന്നു. കേരളത്തിലെ വലതുപക്ഷനേതാക്കളുടെ താരോദയത്തിനു തുടക്കം കുറിച്ച 'ഒരണ സമര'മെന്ന കുപ്രസിദ്ധമായ സമരത്തിനെക്കുറിച്ച് മുന്‍ കോണ്‍ഗ്രസ്സുകാരനായ ടി.കെ. ഹംസ പറയുന്നതു ശ്രധ്ധിക്കൂ: "അന്നുവരെ സജീവ രാഷ്ട്രീയത്തിലൊന്നും ഇല്ലാതിരുന്ന വിദ്യാര്‍ഥികള്‍ പടല പടലയായി റോഡിലിറങ്ങി. പ്രതിപക്ഷ നേതാക്കളും സ്കൂള്‍ മാനേജ്മെന്റും ഗൂഢാലോചന നടത്തി, സ്കൂളുകളും കോളേജുകളും അടച്ച് കുട്ടികള്‍ക്ക് സമരം ചെയ്യാന്‍ സൌകര്യപ്പെടുത്തി.
വിദ്യാര്‍ഥികള്‍ക്ക് സമരത്തിന് പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിരുന്നില്ല. അന്ന് തെക്കന്‍ കേരളത്തില്‍ വിദ്യാര്‍ഥികള്‍ അധികവും സഞ്ചരിച്ചിരുന്നത് കായല്‍ മാര്‍ഗം ബോട്ടുകളിലായിരുന്നു. അനാഥമായി കിടന്നിരുന്ന ബോട്ടുകളെ ഒന്നിപ്പിച്ച് ഒരു 'ബോട്ട് കോര്‍പറേഷന്‍' രൂപീകരിക്കാന്‍ ഗവണ്‍മെന്റ് നടപടി ആരംഭിച്ചു. ആ ശ്രമം വിദ്യാര്‍ഥികള്‍ക്ക് ഹാനികരമാണെന്നും അവര്‍ക്കുണ്ടായിരുന്ന ആനുകൂല്യം നഷ്ടപ്പെടുമെന്നും പ്രചരിപ്പിച്ചാണ് കുട്ടികളെ തെരുവിലിറക്കിയത്. വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോകാന്‍ 'ഒരണ' കൊടുത്താല്‍ മതിയായിരുന്നു. ബോട്ട് കോര്‍പറേഷന്‍ വന്നാല്‍ ഈ ആനുകൂല്യം നഷ്ടപ്പെടും എന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് കുട്ടികളെ സമരത്തിനിറക്കിയത്. ആ സമരത്തിന്റെ പേരാണ് "ഒരണസമരം''. കുട്ടികള്‍ സര്‍ക്കാര്‍ ബസ്സുകള്‍ക്ക് നേരെ കല്ലെറിഞ്ഞു, സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്തു. ജനല്‍ ചില്ലുകള്‍ എറിഞ്ഞുടച്ചു. പൊലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞു ലാത്തിയടി ഏറ്റുവാങ്ങി, അറസ്റ്റ് വരിച്ച് ജയിലില്‍ കിടന്നു. കുറേ കുട്ടികളെ വഴിയാധാരമാക്കി, അവസാനം വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ കിട്ടി എന്ന പേരില്‍ സമരം അവസാനിപ്പിച്ചു. ഇതിന്റെ ചുക്കാന്‍പിടിച്ച വിദ്യാര്‍ഥിനേതാക്കള്‍ പി എം മുഹമ്മദാലി,
വയലാര്‍ രവി, എ കെ ആന്റണി മുതലായവരായിരുന്നു."

കേരളത്തിലെ വലതുപക്ഷത്തിന്‍റെ പരിശുദ്ധനേതാവ് (മനോരമാധി "മ" കള്‍ വളരെ ബോധപൂര്‍വ്വം ചാര്‍ത്തിക്കൊടുത്തതാണ് ഈ തിരുവസ്ത്രം. അതിന്‍റെ പിന്നിലെ ചതികള്‍ അറിയുന്പോഴാണ് നാം കേരളത്തിന്‍റെ ഇടര്‍ച്ചകളെ തിരിച്ചറിയാറാകുന്നത് ) എന്ന മേലങ്കി കിട്ടുന്നതു വരെയുള്ള എ കെ ആന്റണി യാത്ര ചരിത്രപരമായ ഒരു പുനരാലോചനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

കേരളത്തില്‍ ഇന്ന് ലാഭകരമായ മൂന്നു കച്ചവടങ്ങളാണ് 'മദ്യം', 'വിദ്യ', 'വൈദ്യം'. മൂന്നു 'ദ'കള്‍ എന്നു ചുരുക്കിപ്പറയാം. ഈ മൂന്നു 'ദ' കളും എ.കെ. ആന്‍റണിയും
കേരളവും തമ്മിലുള്ള ബന്ധം ഒന്നു ആലോചനാ വിഷയമാക്കാം.

മദ്യം: 1996 ഏപ്രില്‍ ഒന്ന് ലോകവിഡ്ഠിദിനത്തിനാണ് ശ്രീമാന്‍.എ.കെ. അന്തോണി ചാരായ നിരോധനം നടപ്പിലാക്കിയത്. അന്ന് വിദേശമദ്യത്തിന് ഇന്നത്തെപോലെ മാര്‍ക്കറ്റുണ്ടായിരുന്നില്ല. പാവപ്പെട്ട തൊഴിലാളികളാണ് ചാരായത്തിന്‍റെ ഉപഭോക്താക്കള്‍. അന്നത്തെക്കാലത്ത് ശരാശരി നൂറ്റന്പത് രൂപ കൂലികിട്ടുന്ന ഒരു തൊഴിലാളി ശാരീരികാദ്ധ്വാനത്തിന്‍റെ ക്ഷീണം മറക്കാന്‍ വീടണയും മുന്‍പ് അന്തിക്കിത്തിരി മോന്തും. കഷ്ടി 30 രൂപയേ ചെലവു വരികയുമുള്ളൂ. ബാക്കി അരിയും വീട്ടു സാധനങ്ങളും വാങ്ങാന്‍ കെട്ടിയവളുമാരുടെ കൈയിലെത്തിയിരുന്നു. ചാരായ നിരോധനത്തിനു ശേഷം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 200% നികുതിയും വര്‍ദ്ധിപ്പിച്ചു. ഫലത്തിലെന്താണുണ്ടായത് നാടന്‍ ചാരായം കിട്ടാനില്ല. വിപണിയില്‍ ഉള്ള വിദേശമദ്യത്തിന് ഇരട്ടി വിലയും. മദ്യാസക്തിയുള്ളവര്‍ക്ക് അത് ജീവിത ചക്രത്തിന്‍റെ ഭാഗമായവര്‍ക്ക് മദ്യമില്ലാതിരിക്കാനാവില്ല എന്ന ലളിതമായ സത്യം ആര്‍ക്കറിഞ്ഞില്ലെങ്കിലും ആന്‍റണിയ്ക്കും ആന്‍റണിയുടെ പിന്നിലുള്ള വിദേശ മദ്യലോബിക്കും നന്നായറിയാം. 20 രൂപയുടെ ചാരായം കുടിച്ചിരുന്ന തൊഴിലാളി പ്രതിദിനം 100 രൂപ മദ്യത്തിനു വേണ്ടി ചിലവഴിക്കുവാന്‍ തുടങ്ങി. വീട്ടില്‍ 50രൂപ എത്തിയാലായി, ഇല്ലെങ്കിലില്ല. ആന്‍റണി പുണ്യവാളന്‍റെ സദ്പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ചിരുന്ന വീട്ടമ്മമാരെക്കെ പുളിച്ചതെറി പറയാന്‍ തുടങ്ങി.

വേറൊരു മാറ്റം കൂടി സംഭവിച്ചു. അക്കാലങ്ങളില്‍ യുവാക്കളില്‍ മദ്യപാനശീലം വളരെക്കുറവായിരുന്നു. കാരണം ചാരായഷാപ്പില്‍ കയറി നൂറുചാരായവും ഒരു മീന്‍തല വറുത്തതുമൊക്കെ കഴിക്കുന്നതിന് ഒരു സാമൂഹ്യമാന്യത നഷ്യപ്പെടുന്ന പ്രശ്നമുണ്ടായിരുന്നു. എന്നാല്‍ ചാരായഷാപ്പിന് കിട്ടാത്ത ഒരു ആഢ്യത്വം ബാറിനുണ്ട്.

ബാറില്‍പോയത് ആരെങ്കിലും കണ്ടാല്‍ "വെറുതെ ഒരു ബിയറടിക്കാന്‍ പോയതാണെന്നു" പറയാം. ചാരായഷാപ്പില്‍ കയറിയാല്‍ അതു നടക്കില്ലല്ലോ? അമേരിക്കയില്‍ മദ്യ നിരോധനം നടപ്പിലായതുകൊണ്ട് സംഭവിച്ചത്, മദ്യനിരോധനത്തിന് മുന്‍പ് കുടിച്ചിരുന്ന മദ്യത്തിന്‍റെ പത്തിരട്ടി കൂടുതല്‍ മദ്യവില്‍പ്പനയാണ്.

മദ്യത്തിന്‍റെ അസംസ്കൃത പദാര്‍ത്ഥമായ മുന്തിരിയുടെ ഉദ്പാദനം ആറിരട്ടി വര്‍ദ്ധിച്ചു. മദ്യമാഫിയ എന്ന വാക്കു തന്നെയുണ്ടായത് ഈ നിരോധനത്തിന്‍റെ കാലഘട്ടത്തിലാണ്. അമേരിക്കയുടെ നെടുകേയും കുറുകെയും പച്ചവെള്ളം പോലെ മദ്യം വഹിച്ചുകൊണ്ടുപോവുന്ന അനധികൃത പൈപ്പു ശൃംഘല വരെ ഉണ്ടായിരുന്നത്രെ!!
പലരും വിചാരിക്കുന്നതു പോലെ പത്തു വോട്ടു കിട്ടാന്‍ മാത്രമായിരുന്നില്ല, അന്നത്തെ ചാരായ നിരോധനം. ആ തിരക്കഥക്കു പിന്നില്‍ മദ്യമാഫിയ തയ്യാറാക്കിയ ഒരു
വണ്‍ലൈനുണ്ട്. അതിന്‍റെ ദൂരവ്യാപക ഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. കേരളം; മദ്യദൈവത്തിന്‍റെ സ്വന്തം നാടായത് എന്തുകൊണ്ടാണെന്ന്പണിയും തൊരവുമില്ലാതെ നടക്കുന്ന സാമൂഹ്യ ചരിത്രകാരന്‍മാര്‍ ഇനി അന്വേഷിക്കട്ടെ.

വിദ്യ: പൊതു വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാള്‍ വളരെയേറെ മുന്നിലാണെന്നുമാത്രമല്ല. ജപ്പാന്‍, അമേരിക്ക തുടങ്ങിയ വികസിത രാഷ്ട്രങ്ങള്‍ക്കു തുല്യമാണ്. വിദ്യാഭ്യാസ പരിഷ്കരണ ബില്ലും സാമൂഹിക നീതി നടപ്പിലാക്കാന്‍ ഇടതുപക്ഷം ശ്രമിച്ചതുകൊണ്ടാണിത്. വിദ്യാഭ്യാസ കച്ചവടത്തിനിട്ട മൂക്കയര്‍ അഴിച്ച് ഈ കാളക്കൂറ്റന്‍മാരെ മേയാന്‍ വിട്ടതില്‍ ആന്‍റണിയോളം പങ്ക് മറ്റാര്‍ക്കുമില്ല. എന്തൊക്കെയായിരുന്നു പുണ്യാളന്‍റെ വാഗ്ദാനങ്ങള്‍.
ഒരു ബിസ്കറ്റിന്‍റെ പേരുപോലെ 50:50, പാവപ്പെട്ടവന് 50, പണക്കാരന് 50, 50%+50%=100, വിദ്യാഭ്യാസ മീങ്കച്ചവടക്കാര്‍ രണ്ട് എഞ്ചിനീയറിങ്ങ് കോളേജോ, രണ്ട് മെഡിക്കല്‍ കോളേജോ തുടങ്ങുന്പോള്‍ ഫലത്തില്‍ പാവപ്പെട്ടവന് ഒരു കോളേജ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി നയാപ്പൈസ മുടക്കാനില്ലാത്ത സംസ്ഥാന സര്‍ക്കാറിന് ഇതില്‍പ്പരം ആശ്വാസം എന്താണുള്ളത്. നടക്കട്ടെ ഇവിടെയും കച്ചവടം. അന്യസംസ്ഥാനക്കാര്‍ ഇനി അങ്ങനെ തിന്നണ്ട. തിന്നാന്‍ ഇവിടുള്ള ജാതി-മത കച്ചോടക്കാരുണ്ട്. പറഞ്ഞു തീര്‍ന്നില്ല. അതിനുമുന്‍പ് കൊടുക്കാവുന്നവര്‍ക്കൊക്കെ കൊടുത്തു. വീതം വച്ചതില്‍ പക്ഷഭേദമുണ്ടെന്നു പറഞ്ഞായി സമുദായ കച്ചോടക്കാര്‍ തമ്മില്‍ കടിപിടി.
ഏതു മന്ധബുദ്ധി വേണമെങ്കിലും കട്ടോ മോഷ്ടിച്ചോ കാശുണ്ടാക്കി വിദ്യാഭ്യാസകച്ചോടക്കാരുടെ അണ്ണാക്കില്‍ തിരുകില്‍ ഡോക്ടറോ എന്‍ജിനീയറോ ആയിക്കോട്ടെ, എന്‍ജിനീയര്‍മാരായി സിമന്‍റും കന്പിയും കട്ട് കാശു തിരിച്ചു പിടിച്ചോട്ടെ. ഡോക്ടര്‍മാര്‍ പാവപ്പെട്ടരോഗികളെ ഇല്ലാത്ത മരുന്നു തീറ്റിച്ചും മറ്റും കുത്തുപാളയെടുപ്പിച്ചോട്ടെ. . എങ്കിലും പാവപ്പെട്ടവന്‌ 50% സീറ്റുണ്ടല്ലോ!! ആനന്ദലബ്ധിക്കിനിയെന്തു വേണം. എവിടെ ആ അന്പതു ശതമാനം. ഈ ആന്‍റണി ഒരു
സിഗരറ്റു പേക്കറ്റിന്‍റെ കവറിലെങ്കിലും 50% സീറ്റ് പാവപ്പെട്ടവനു കൊടുക്കാമെന്ന ഒരു ഉറപ്പ് എഴുതിവാങ്ങണ്ടെ... ഇല്ല. അതു ചെയ്തില്ല. അതു ചെയ്യുകയുമില്ല. അതാണ് അപ്പോസ്തല പ്രവൃത്തി.

അന്പതു ശതമാനം സീറ്റ് പാവപ്പട്ടവനാണെന്ന് പറഞ്ഞ് കഷ്ടപ്പെട്ടു പഠിച്ച് മെറിറ്റില്‍ കയറിവരൊര്‍ക്കൊന്നും സീറ്റില്ല. സര്‍ക്കാരുമായി അങ്ങിനെയൊരു കരാറുണ്ടെങ്കിലല്ലേ ഏതു കോടതിയില്‍ പോയാലും ജനത്തിന് നീതികിട്ടൂ. അങ്ങനയൊരു കരാറു തന്നെയില്ല. ഞങ്ങളു ചക്രം മുടക്കി പണിതുയര്‍ത്തിയ കോളേജില്‍ മെറിറ്റില്‍ കയറിയെന്നും പറഞ്ഞ് കണ്ട ചെമ്മാനും ചെരിപ്പു കുത്തിയും കേറി വന്നാലുണ്ടല്ലോ.... @*^/# എന്നായി കച്ചോടക്കാരുടെ ഭാവം.
ഇപ്പോഴും കിടക്കുന്നുണ്ട് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല. നായക്ക് പൊതിക്കാത്ത തേങ്ങകിട്ടിയ പോലെ....

വൈദ്യം: പൊതുജനാരോഗ്യമേഖല ഏറ്റവും ശക്തമായ സംസ്ഥാനമായിരുന്നു നമ്മുടേത്. ഒരു പഞ്ചായത്തില്‍ ഒരു സര്‍ക്കാര്‍ ആശുപത്രി, അല്ലെങ്കില്‍ ഒരു ഡിസ്പെന്‍സറി. പരമാവധി സൊജന്യ ചികിത്സ. ജില്ലാ ആശുപത്രിയും കൈവിടുന്ന വലിയ രോഗങ്ങള്‍ക്ക് മെഡിക്കല്‍ കോളേജ്. പിന്നെ എവിടുന്നാണ് ഈ കഴുത്തറപ്പന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സംസ്കാരം നമ്മുടെ സമൂഹത്തില്‍ വ്യാപകമായത്. കുടുംബത്തിലെ ഒരാള്‍ക്ക് രോഗം വന്നാല്‍ കിടപ്പാടം പോലും വിറ്റു തുലച്ച് ദരിദ്രാനാരായണന്‍ മാരാവേണ്ട അവസ്ഥ വന്നു ചേര്‍ന്നത്. ആരോഗ്യരംഗത്തെ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കും ബഹുരാഷ്ട്ര മരുന്നു കന്പനികള്‍ക്കും പറുദീസയായി ഈ കേരളത്തെ മാറ്റിയെടുത്തത് ആരാണ്....? അന്വേഷിക്കുവിന്‍, കണ്ടെത്തും... മുട്ടുവിന്‍ തുറക്കപ്പെടും...


ഇതാ ചില പത്രവാര്‍ത്തകള്‍. ഇത്രയും അഴിമതി ആരോപണങ്ങളുള്ള ഒരാളും കേരളത്തിലില്ല. സാക്ഷാല്‍ ബാലകൃഷ്ണപ്പിള്ള വരെ.. എന്നിട്ടും സത്യമെന്ന മാലാഖയുടെ
ചിറകുകള്‍ വെട്ടി അന്തോണി എന്ന തിരുശരീരത്തില്‍ ഹിറ്റ് ചെയ്ത് വിശുദ്ധനാക്കുന്നത് ആരാണ്... ഏതു പത്രമുത്തശ്ശിയാണ്...


"ചിക്കമംഗലൂരില്‍ കോണ്‍ഗ്രസ് ഇന്ദിര ഗാന്ധിക്ക് പിന്തുണ നല്‍കിയ തന്റെ പാര്‍ട്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ആന്റണി അന്ന് മുഖ്യമന്ത്രസ്ഥാനം രാജിവെച്ചു. നാലഞ്ചു മാസങ്ങള്‍ക്ക് ശേഷംഅതെ ആന്റണി പിന്നീട് ഇന്ദിര ഗാന്ധിയുടെ പിന്നില്‍ അഭയം തേടുന്നതാണ് കണ്ടത്."

"പഞ്ചസാര കുംഭംകാണത്തിന്റെ പേരില്‍ പാര്‍ലമെന്റ് പേര് പരാമര്‍ശിച്ചു എന്ന് പറഞ്ഞ് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി സ്ഥാനം രാജിവെച്ച ആന്റണി പിന്നീട് പ്രത്യേക വിമാനം പിടിച്ച് കേരളത്തിലെത്തി മുഖ്യമന്ത്രി ആകുന്നതാണ് കണ്ടതെന്ന് വിഎസ് ചൂണ്ടിക്കാട്ടി."

"വൈദ്യുതി മന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ ലാവലിന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിടുമ്പോള്‍ മുഖ്യമന്ത്രി ആന്റണിയായിരുന്നെന്നും നിബന്ധനകള്‍ ആയശേഷമാണ്‌ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായി ചുമതലയേല്‍ക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു."

"ലാവലിന്‍ കേസില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും മുന്‍ കേരള മുഖ്യമന്ത്രിയുമായിരുന്ന എകെ ആന്റണിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട്‌ കേസില്‍ ഏഴാം പ്രതിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കി.

ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്‌ ലാവലിന്‍ കമ്പനിയുമായി ധാരണാപത്രം ഉണ്ടാക്കിയത്‌. ആദ്യമായി ഒപ്പിട്ട ധാരണപത്രമനുസരിച്ചാണ്‌ ലാവലിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിയ്‌ക്കപ്പെട്ടത്‌. ഇക്കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുക മാത്രമായിരുന്നു പിന്നീടുള്ള ഭരണകര്‍ത്താക്കളെല്ലാം ചെയ്‌തത്‌.

നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ അദ്ദേഹത്തിന്റെ കൂടെ പിണറായി നടത്തിയ കാനഡ യാത്ര പോലും കാര്‍ത്തികേയന്‍ തുടങ്ങി വച്ച നടപടികളുടെ തുടര്‍ച്ച മാത്രമായിരുന്നു. എംഒയു ലാപ്‌സായതും ആന്റണിയുടെ കാലത്താണ്‌ ഇക്കാര്യങ്ങളുടെ വിശദാംശങ്ങള്‍ അറിയാവുന്ന വ്യക്തിയാണ്‌ ആന്റണി. അതുകൊണ്ട്‌ അദ്ദേഹത്തെ സിബിഐ വിശദമായി ചോദ്യം ചെയ്യണമെന്നാണ്‌ ഹര്‍ജിയിലെ ആവശ്യം."

ഇസ്രയേല്‍ ആയുധ ഇടപപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും പ്രതിരോധമന്ത്രിയുമായ എകെ ആന്റണിക്കെതിരായ പൊതു താല്‍പര്യഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

"തിരുവനന്തപുരം ചീഫ് ജുഢീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കോടതി നേരിട്ട് ഇടപെടണോ പോലീസിനെ കൊണ്ട് അന്വേഷിപ്പിക്കണമോയെന്ന കാര്യങ്ങള്‍ കേസ് വീണ്ടും പരിഗണിയ്ക്കുന്ന മെയ് 16ന് തീരുമാനിയ്ക്കും. 2009 ഫെബ്രുവരി 27ന് ഇസ്രായേല്‍ എയറോ സ്പേസ് കന്പനിയുമായി ഒപ്പിട്ട കരാറില്‍ 900 കോടി രൂപ സര്‍വീസ് ചാര്‍ജ്ജ് നല്കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കരാറില്‍ വെട്ടിപ്പും വിശ്വാസ വഞ്ചനയും ഉണ്ടെന്ന് ആരോപിച്ച് അഭിഭാഷകനായ മലയിന്‍കീഴ് അജിത്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി സ്വീകരിച്ചത്."

"ഇസ്രയേലുമായുള്ള ആയുധ കരാറിലെ അഴിമതി അന്വേഷിക്കേണ്ടത് തന്നെയാണ്. 600 കോടി രൂപ ബിസിനസ് ചാര്‍ജ്ജായി നല്കിയെന്ന് മാത്രമല്ല അഴിമതി. ഇസ്രയേല്‍ സര്‍ക്കാര്‍ തന്നെ ഈ കന്പനിയെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന കന്പനിയുമായി 10,000 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ടത് ദുരൂഹമാണ്."

"ആന്റണി കൂടെ അംഗമായ കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്ന അഴിമതിയുടെ കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കും. രാജ വക ൨ ജി സ്പെക്റ്റ്രം 175000 കോടി രൂപ. മന്‍മോഹന്‍ സിംഗ് വക 2 ജി സ്പെക്റ്റ്രം 200000 കോടി കോടി രൂപ. ഇവ കൂടാതെ കോമണ്‍ വെല്‍ത്തും ആന്റണിയുടെ സ്വന്തം ആദര്‍ശ് ഫ്ളാറ്റും.
മറ്റെല്ലാം മറ്റ് മന്ത്രിമാരുടെ എന്നു പറഞ്ഞ് മാറ്റിവച്ചാലും ആദര്‍ശ് ഫ്ളാറ്റ് ആന്റണിയുടെ വകയാണ്. വീരചരമമടഞ്ഞ ജവാന്‍മാരുടെ ബന്ധുക്കള്‍ക്ക് എന്നപേരില്‍ ആന്റണിയുടെ പ്രതിരോധ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പണുത ഫ്ളാറ്റുകള്‍ രാഷ്ട്രീയക്കാര്‍ വീതിച്ചെടുത്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ആന്റണിക്ക് ഒഴിഞ്ഞു മാറാനാവില്ല."

2008 നവംബർ 6, വ്യാഴാഴ്‌ച

സഭയും കമ്മ്യൂണിസവും

യഹൂദ പൌരോഹിത്വം സര്‍വ്വശക്തനായ ദൈവത്തെ മുന്നില്‍ നിര്‍ത്തി ഭയപ്പെടുത്തി സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുന്ന കാലഘട്ടത്തിലാണു യേശുവിന്‍റെ തിരുപ്പിറവി. അദ്ദേഹം അന്നു വരെ നിലവില്‍ നിന്നിരുന്ന മത സിദ്ധാന്തങ്ങളെ തിരുത്തി. ശിക്ഷകനായ ദൈവത്തിനു പകരം യേശു രക്ഷനായ ദൈവത്തെ പ്രതിഷ്ഠിച്ചു. പിതാവും, പുത്രനും, പരിശുദ്ധാത്മാവും (വിശുദ്ധ ത്രയം) തമ്മിലുള്ള ബന്ധം സ്നേഹത്തിന്‍റേതാണെന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. ഒരു ആശാരിയുടെ മകനായി ജനിച്ച യേശു ചുങ്കക്കാരെയും മുക്കുവരെയും തന്‍റെ ശിഷ്യരായി സ്വീകരിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ സ്നേഹത്തിന്‍റെ സുവിശേഷം പ്രചരിപ്പിച്ചു.ആരാധനാലയങ്ങളെ കച്ചവട കേന്ദ്രമാക്കുന്ന പുരോഹിതരെ ചാട്ടവാറുകൊണ്ടടിച്ചു പുറത്താക്കി. സ്വാഭാവികമായും അദ്ദേഹത്തെ പൌരോഹിത്വം ശത്രുവായിക്കണ്ടു. ജനനായകനായ യേശുവിനെ അധികാരവും, ചതിയുമുപയോഗിച്ച് കുരിശിലേറ്റി. ലോകത്തിലെ ആദ്യത്തെ രക്തസാക്ഷിത്വം എന്ന് ഇതിനെ വിശേഷിപ്പിക്കാം. എ.ഡി. നാലാം നൂറ്റാണ്ടില്‍ റോമന്‍ ഭരണാധികാരിയായിരുന്ന കോണ്‍സ്റ്റാന്‍റിനോന്‍ ചക്രവര്‍ത്തി നിയമവിധേയമാക്കുന്നതുവരെ മുന്‍കാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പോലെ കൃസ്തുമതവും ഒരു ഒളിവു മതമായിരുന്നു. ആദ്യകാല കമ്മ്യൂണിസ്സുകാരെ വേട്ടയാടിയ പോലെ ഭരണകൂടം ക്രിസ്താനികളേയും വേട്ടയാടി.രണ്ടും നിലനിന്നത് ദരിദ്ര ജനതയുടെ വിമോചനത്തിനു വേണ്ടിയായിരുന്നു.എന്നാല്‍ കൃസ്തുമത പൌരോഹിത്വം അധികാരവുമായി സന്ധിചെയ്തതിനു ശേഷം അതിന്‍റെ വിമോചന സ്വതം വിസ്മരിച്ചു. അത് സന്പന്നവര്‍ഗ്ഗവുമായും, അധികാരവുമായും സന്ധി ചെയ്തു.ഫ്രഞ്ച് വിപ്ലവത്തിന്‍റെ കാരണങ്ങള്‍ തന്നെ പരിശോധിക്കുക. പ്രഭുത്വവും, പൌരോഹിത്വവും, രാജാധികാരവും സാധാരണജനങ്ങളെ കണ്ണില്‍ചോരയില്ലാതെ ചൂഷണം ചെയ്യുന്നതിനെതിരെ നടന്ന കലാപമാണത്. ഇനിയുെമത്രയോ ഉദാഹരണങ്ങള്‍ ഈ ബ്ലോഗെഴുതുന്ന ആള്ക്ക് തരുവാന്‍ കഴിയും. ശാസ്ത്രത്തിനും, സാമൂഹ്യപുരോഗതിക്കും നേരെ ഒരു അന്ധനേപ്പോലെ സഭ കണ്ണടച്ചു. നിരവധി ശാസ്ത്ര പ്രതിഭകളെ അത് കാലപുരിക്കയച്ചു.കേരളത്തിലെ പൌരോഹിത്വവും ഇപ്പോള്‍ ആ വഴിക്കു തന്നെയാണു നീങ്ങുന്നത്. പുട്ടില്‍ തേങ്ങചേര്‍ക്കുന്നതുപോലെ യേശു നാമം അത്ഇടക്കിടക്ക് ഉരുവിടുന്നുണ്ടെങ്കിലും പ്രധാന പ്രശ്നം മതമോ, മതമൂല്യങ്ങളോ അല്ല. സ്ഥാപനവല്‍കരിക്കപ്പെട്ട കൃസ്തുമതത്തിന്‍റെ വ്യാവസായിക വാണിജ്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണു. അതിനേറ്റവും വിഘാതമായി നില്‍ക്കുന്നത് കേരളത്തിലെ ഇടതുപക്ഷപൊതുബോധമാണു. സ്വാശ്രയ സ്ഥാപനങ്ങളോടുള്ള വെറുപ്പ് കേവലം ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളായല്ല, ദരിദ്രനു വിദ്യാഭ്യാസം നിഷേധിക്കുന്ന പുത്തന്‍ ചാതുര്‍വര്‍ണ്യത്തോടുള്ള വെറുപ്പായാണു കേരളീയസമൂഹം ഉള്‍ക്കൊണ്ടിരിക്കുന്നത്. ബഹുഭൂരിപക്ഷം ദൈവവിശ്വാസികളും ന്യൂനപക്ഷം വരുന്ന അല്ലാത്തവരുമായ കേരളീയ പൊതു സമൂഹത്തിന്‍റെ സമ്മതികൊണ്ടാണു ഇടതുപക്ഷം കേരളത്തില്‍ അധികാത്തിലേറിയിരിക്കുന്നത്. ആ ജനാധിപത്യഗവര്‍മെന്‍റിനെതിരെയാണു 'നിരീശ്വരവാദമെന്ന' പഴയ ഉണ്ടയില്ലാവെടി വീണ്ടും പൊട്ടിക്കുന്നത്. 57 ലെ ഇ.എം.എസ് ഗവര്‍മെന്‍റ് ഭൂപരിഷ്കരണവും, കുടിയായ്മാ നിയമവും പാസ്സാക്കി കര്‍ഷകത്തൊഴിലാളികളുടെ ചോരയൂറിറിക്കുടിച്ചിരുന്ന ജന്‍മി വര്‍ഗ്ഗത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോഴും, സമഗ്ര വിദ്യാഭ്യാസ പരിഷ്കരണം വഴി എല്ലാവര്‍ക്കും സൌജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോഴും, കോണ്‍ഗ്രസ്സിനും മറ്റു സാമുദായിക പ്രമാണിമാരുടെയും കൂടെ ഈ ഉണ്ടയില്ലാവെടിയുമായി സഭാ മേധാവികളും ഉണ്ടായിരുന്നു. മാര്ക്സിസവും കൃസ്തുമതവും തമ്മിലുള്ള സംവാദത്തിനു പ്രധാനമായും തടസ്സം നില്‍ക്കുന്നത് നല്ലൊരു വിഭാഗം പുരോഹിതര്‍ക്കുമുള്ള മാര്‍ക്സിലുള്ള അജ്ഞതയാണു. മാര്‍ക്സിസത്തെ അവര്‍ ഒരു കേവല നിരീശ്യരവാദ പ്രത്യയശാസ്ത്രമായി കാണുന്നു. അല്ലെങ്കില്‍ സഭാ നേതൃത്വം അങ്ങനെയാണു പ്രചരിക്കുന്നത്. (അപവാദങ്ങള്‍ ഏറെയുണ്ട്. ഉദാ: ബിഷപ്പ് പൌലോസ് മാര്‍ പൌലോസ്, പൌലോസ് മാര്‍ ഗ്രിഗോറിയസ്സ്, മാര്‍ ഒസ്താത്തിയോസ്, ഫാ.എസ്. കാപ്പന്‍)എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണു. മാര്‍ക്സിസത്തിന്‍റെ അടിസ്ഥാമലക്ഷ്യം ഈശ്വരനെ നിഷേധിക്കുക എന്നതാണോ? കേവല ഈശ്വരനിഷേധ സിദ്ധാന്തങ്ങളെ യുക്തിവാദം, നിരീശ്വര വാദം എന്നൊക്കെയാണു പറയുക. എന്നാല്‍ ഇത്തരത്തിലുള്ള യാന്ത്രിക ഭൌതികവാദ ചിന്താഗതിയ്ക്കപ്പുറത്ത് മാര്‍ക്സിസം വിശ്വാസികളും, അവിശ്വാസികളുമായ തൊഴിലാളികളെ സംഘടിപ്പിച്ച് വര്‍ഗ്ഗസമരത്തിലൂടെ മുതലാളിത്ത ഭരണകൂടത്തിനുപകരം സോഷ്യലിസ്റ്റ് വര്‍ഗ്ഗരഹിത സമൂഹം സൃഷ്ടിക്കുന്നു. (ചുരുക്കിപ്പറഞ്ഞാല്‍ മതത്തെ എതിര്‍ക്കലല്ല മാര്‍ക്സിസത്തില്‍റെ പണി.സോഷ്യലിസ്റ്റ് സമൂഹം നിര്‍മ്മിക്കുക എന്നതാണു.) 'മതങ്ങള്‍ പരലോകത്തില്‍ സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്പോള്‍ മാര്‍ക്സിസം ഇഹലോകത്തില്‍ സ്വര്‍ഗ്ഗം നിര്‍മ്മിക്കുന്നു'. ഈ ലോകത്തെ സ്വര്‍ഗ്ഗതുല്യമാക്കണമെങ്കില്‍ ഈ ലോകം എന്താണെന്ന്ആദ്യം അറിയേണ്ടതുണ്ട്. അതിനുള്ള വിപ്ലകാരികളുടെ ഉപാധിയാണു വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദം. ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്നറിയാന്‍ ദൈവശാസ്ത്രത്തെക്കാള്‍ ഉപകരിക്കുക ഭൌതികശാസ്ത്രമാണല്ലോ. അതുപോലെ സമൂഹത്തിന്‍റെയും, പ്രപഞ്ചത്തിന്‍റെയും വികാസ പരിണാമ നിയമങ്ങള്‍ മനസ്സിലാക്കാനുള്ള ശാസ്തമാണു മാര്‍ക്സിസം. അതുകൊണ്ടു തന്നെയാണു സാമൂഹ്യമുന്നേറ്റത്തില്‍ കൃസ്തുമതത്തിന്‍റെ ചരിത്ര പരമായ പങ്ക് വസ്തു നിഷ്ഠമായി മനസ്സിലാക്കാന്‍ എംഗല്‍സിനു കഴിയുന്നതും.നിരീശ്വര വാദത്തിന്‍റെ പട്ടിയിലുള്‍പ്പെടുത്തി ഊരു വിലക്കാനാണെങ്ങില്‍ ആധുനിക ഭൌതികസാസ്ത്രത്തെയും അതുല്‍പാദിപ്പിച്ചു തന്ന അനേക ലക്ഷം ഉത്പന്നങ്ങളെയുമാണു പൌരോഹിത്വം ഊരുവിലക്കേണ്ടത്. ലൌകികസുഖങ്ങളനുഭവിച്ച് സസുഖം വാഴുന്ന പൌരോഹിത്വത്തിനു പണ്ടത്തെപ്പോലെ ആധുനിക ശാസ്ത്രത്തിനു നേരേ മെക്കിട്ടു കയറാനുള്ള ധൈര്യമില്ല.ചിലിയിലെ പാര്‍ലമെന്‍റില്‍ ഒരു വശത്ത് മാര്‍ക്സിന്‍റെയും, മറുവശത്ത് ജീസസ്സിന്‍റെയും വലിയ ചിത്രങ്ങള്‍ പതിച്ചു വച്ചിരിക്കുന്നതായി കേട്ടിട്ടുണ്ട്. സാമൂഹിക അസമത്വങ്ങള്‍ക്കും, സാമ്രാജ്യത്വത്തിനുമെതിരെ ലാറ്റിനമേരിക്കയയിലും ആഫ്രിക്കയിലുമെല്ലാം കമ്മ്യൂണിസ്റ്റുകാരും, കൃസ്ത്യാനികളും തോളോടുതോളുരുമ്മി പോരാടുന്പോള്‍ കേരളത്തിലെ പൌരോഹിത്വം കൃസ്താനികളുള്‍പ്പെടെ ന്യൂനപക്ഷത്തി്‍ന്‍റെ അസ്ഥിത്വത്തിന്‍റെ ആണിക്കല്ലിളക്കുന്ന സംഘപരിവാര്‍ നേതാക്കളുമായി ഒത്തുചേര്‍ന്ന് മതേരത്വം സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍പോലും വിലമതിക്കാതെ കലാപഭൂമികളിലെത്താറുള്ള ഇടതു പക്ഷത്തിനെതിരെ കുരിശുയുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണു.വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ. സഖ്യം അധികാരത്തിലേറാനുളള സാധ്യത മുന്നില്‍ കണ്ടാണു സഭ ഇത്തരമൊരു ചങ്ങാത്തത്തിനു ഒരുങ്ങിയത്. ആരു ഭരിച്ചാലും വിദേശത്തു നിന്നു വരുന്ന ഫണ്ടുകള് തടസ്സമില്ലാതെ എത്തേണ്ടിടത്ത് എത്താനാണു ആട്ടിടയന്‍മാര്‍ സംഘപരിവാറുമായി പുതിയ ചങ്ങാത്തത്തിനൊരുങ്ങുന്നത്. ബാംഗ്ളൂരില്‍ ഒറീസ്സ അക്രമണത്തെ അപലപിച്ച് കൃസതീയ സഭകളുടെ നേതൃത്വത്തില്‍ നടന്ന റാലിയെ അഭിസംബോധനചെയ്തു സംസാരിച്ചത് ബൃന്ദകാരാട്ടാണെന്നതുകൂടി ഇവിടെ കൂടി ഇവിടെ കൂട്ടി ചേര്‍ക്കേണ്ടതുണ്ട്.

2008 നവംബർ 4, ചൊവ്വാഴ്ച

ഭാരതീയ ദര്‍ശനം: ആത്മീയമോ ഭൌതികമോ?

ഭാരതീയ തത്ത്വചിന്തയെന്നാല്‍ ആരുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് കാവിയണിഞ്ഞ മഹര്ഷിമാരുടെ ചിത്രമായിരിക്കും. കാരണം ഭാരതത്തെ അദ്ധ്യാല്‍മചിന്തയുടെ കളിത്തൊട്ടിലായിട്ടാണല്ലോ ലോകം കാണുന്നത്. എന്നാല്‍ സത്യമെന്താണു?. ഭാരതീയ തത്വചിന്തയിലെ പ്രമുഖ ചിന്താധാരകളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്താല്‍ മാത്രമേ ഇതിനൊരു ഉത്തരം കാണുവാന്‍ കഴിയൂ.
താഴെ പറയുന്നവയാണു ഭാരതത്തിലെ പ്രമുഖ ദര്‍ശനങ്ങള്‍.
1. ചാര്‍വാകം
2. സാംഖ്യം
3. ന്യായ വൈശേഷികം
4. യോഗം
5. മീമാംസ
6. വേദാന്തം
7. ബൌദ്ധം
8. ജൈനം

ദര്‍ശനത്തിന്‍റെ മൌലിക പ്രശ്നം
ദൈവമാണോ പ്രപഞ്ചത്തിന്‍റെ സൃഷ്ടാവ്, ആണെങ്കില്‍ ദൈവത്തിന്‍റെ സൃഷ്ടാവാര്ു? പ്രപഞ്ചമെന്നത് വെറും തോന്നലാണോ(മായ)? പ്രപഞ്ചത്തെ അറിയുവാന്‍ മനുഷ്യനു സാധ്യമല്ലേ? പ്രപഞ്ചം എന്തുകൊണ്ടാണു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്?

ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ മനുഷ്യന്‍ അവനു ബുദ്ധി വികാസം നേടിയ കാലം മുതല്‍ ചോദിച്ചിട്ടുണ്ടായിരുന്നു.
ആത്മാവിന്‍റെയും ദൈവത്തിന്‍റെയും അസ്ഥിത്വത്തെ അംഗീകരിക്കുന്നതോ, അംഗീകരിക്കാത്തതോ എന്ന അര്‍ത്ഥത്തില് ഈ ചിന്താധാരകളെ ആസ്തികം, നാസ്തികം എന്ന് രണ്ടായി തരം തിരിക്കാം. ആസ്തികമെന്നാല്‍ ദൈവാസ്തിത്വത്തെ അംഗീകരിക്കുന്നതും, നാസ്തികമെന്നാല്‍ നിഷേധിക്കുന്നതുമാകുന്നു. മേല്‍ പറഞ്ഞ ദര്‍ശനങ്ങളില്‍ മീമാംസയും വേദാന്തവുമൊഴിച്ച് എല്ലാ ദര്‍ശനങ്ങളും ആദ്യകാലങ്ങളില്‍ ദൈവത്തിന്‍റെയും, ആത്മാവിന്‍റെയും അസ്ഥിത്വം അംഗീകരിക്കാത്തതാണു.
ആ അര്‍ത്ഥത്തില്‍ അവയെല്ലാം തന്നെ നാസ്തിക ദര്‍ശനങ്ങളാണു.
ഒരു കാലത്ത് ഭാരതത്തില് ശക്തമായിരുന്ന ഭൌതികവാദ ചിന്താധാരയെയാണു ഇതു കാണിക്കുന്നത്.എന്നാല്‍ ചാര്‍വാകവും, ബൌദ്ധ, ജൈനദര്‍ശനങ്ങളുമൊഴിച്ച് മറ്റെല്ലാ ദര്‍ശനങ്ങളും പില്‍ക്കാലത്ത് വൈദിക സ്വാധിനത്തിന്‍റെ ഫലമായി കാലാന്തരേണ ആശയവാദ ദര്‍ശനങ്ങളായി രൂപപ്പെട്ടു.
ചാര്‍വാകം(ലോകായതം)
പ്രപഞ്ചമെന്നത് പഞ്ചഭൂതങ്ങളാല്‍ (ഭൂമി, ജലം, അഗ്നി, വായു, ആകാശം) നിര്‍മ്മിക്കപ്പെട്ടതാണെന്ന് ചാര്‍വാകന്‍മാര്‍ തീര്‍ത്തു പറഞ്ഞു. ലോകായതം ജീവിതത്തെ മാത്രം ആണ്‌ ഉദ്ദേശിക്കുന്നത്‌. ജീവിതം മാത്രമാണ്‌ നമുക്കുള്ളതെന്നും. പുനര്‍ജന്മം, നരകം, സ്വര്‍ഗ്ഗം, പ്രേതങ്ങള്‍ എന്നിങ്ങനെയുള്ള വിശ്വാസങ്ങള്‍ തെറ്റാണെന്നു, വൈദിക കര്‍മ്മങ്ങള്‍ എല്ലാം തന്നെ പുരോഹിതന്മാരുടെ വയറ്റുപിഴപ്പിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണെന്നും ലോകായതം പഠിപ്പിക്കുന്നു.
ലോകായതം കറകളഞ്ഞ ഭൗതികവാമാണ്‌ എന്ന് പറയാം. ആശയവാദമെന്ന നിലയില്‍ ഉള്ള ദര്‍ശനങ്ങെളെ മതാധിഷ്ഠിതത്വം, വിശുദ്ധഗ്രന്ഥവിശ്വാസം, അന്ധവിശ്വാസം എന്നിങ്ങനെ അതിന്റെ എല്ലാ അനുബന്ധങ്ങളോടു കൂടി നിരാകരിക്കുന്നു. ധര്‍മ്മശാസ്ത്രകാരന്മാരുടെ എതിര്‍പ്പുകളും ഭീഷണികളും ലോകായതര്‍ നേരിടുന്നുണ്ട്. വേദങ്ങളുടെ വിശുദ്ധ പരിവേഷത്തേയും അതിന്റെ പേരില്‍ വിശ്വാസത്തിനുവേണ്ടിയുള്ള എല്ലാ ന്യായവാദങ്ങളേയും അവര്‍ തുറന്ന് എതിക്കുന്നു. ഇതെല്ലാം ബ്രാഹ്മണ പുരോഹിതന്മാരുടെ സൂത്രപ്പണികളാണ്‌ എന്നാണ്‌ അവരുടെ മതം. അതിനു പിന്നില്‍ ചൂഷണം മാത്രമാണ്‌ ഉദ്ദേശ്യമെന്നും അവര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഈ വാദങ്ങളെല്ലാം സൂക്ഷ്മമായ താര്‍ക്കിക യുക്തിയുടെ പിന്‍ബലത്താലല്ല, മറിച്ച് പ്രാകൃതമായ യുക്തിമാത്രമാണ്‌ പിന്‍ബലമായി അവര്‍ സ്വീകരിക്കുന്നത്. ചിലവാദങ്ങള്‍ താഴെ കൊടുക്കുന്നു
യജ്ഞത്തില്‍ മൃഗത്തെ കൊല്ലുന്നതുകൊണ്ട് ആ മൃഗത്തിന്‌ സ്വര്‍ഗ്ഗം കിട്ടുമെന്നാണ്‌ വേദികള്‍ വാദിക്കുന്നത്, എങ്കില്‍ സ്വന്തം പിതാവിനെ കൊന്ന് എന്തുകൊണ്ട് അദ്ദേഹത്തിന്‌ സ്വര്‍ഗ്ഗപ്രാപ്തി നല്‍കുന്നില്ല എന്ന്‍ അവര്‍ ചോദിക്കുന്നു. അങ്ങനെ ചെയ്യാത്തത് മൃഗത്തിന്‌ സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കുവാനായല്ല മറിച്ച് ബ്രാഹ്മണ പുരോഹിതന്മാര്‍ക്ക് വല്ലപ്പോഴും മാംസം രുചിക്കാനായി മാത്രമാണെന്നും അവര്‍ സ്ഥാപിക്കുന്നു.
കൂടുതല്‍ ചര്‍ച്ചകള്‍ക്കായി....

2008 ഒക്‌ടോബർ 29, ബുധനാഴ്‌ച

അയ്യപ്പനോ ബുദ്ധനോ?

ഭക്തിയുടെ പേരില്‍ വിശ്വാസികള്‍ പ്രചരിച്ച കഥകളാകെ മനുഷ്യന്‍റെ സാമാന്യ യുക്തിയുടെ ഉരകല്ലില്‍ ഉരച്ചുനോക്കാതെ തൊണ്ടതൊടാതെ വിഴുങ്ങണമെന്നാണല്ലോ പൌരോഹിത്വം പറയുന്നത്. സത്യാന്വേഷണത്തിനു ഐതിഹ്യങ്ങളെമാത്രം ആശ്രയിച്ചാല്‍ മതിയാവില്ല. കാരണം ഐതിഹ്യങ്ങളുടെ പുറകിലിരിക്കുന്ന മിത്തും യാഥാര്‍ത്യവും തിരിച്ചറിയാന്‍ ഇന്നു കാര്‍ബണ്‍ ഡേറ്റിങ്ങ് പോലെയും, നാണയ വിജ്ഞാനീയം പോലെയും, ശിലാലിഖിതവായനപൊലെയും ശാസ്ത്രീയമായ ഒരുപാട് അന്വേഷണോപാധികള് വികസിപ്പിച്ചെടുക്കപ്പെട്ടിട്ടുണ്ട്. അത് തരുന്ന അറിവുകള്‍കൂടി കണക്കിലെടുത്തിട്ടുപോരെ ഒരു തീര്‍പ്പിലെത്തേണ്ടത്.
ശബരിമലമേല്‍ശാന്തിതന്നെ മകരവിളക്ക് കത്തിക്കുന്നത് കൃത്രിമമയാണു എന്ന് പത്ര സമ്മേളനം നടത്തി പറഞ്ഞ ഈ സാഹചര്യത്തില്‍ നമുക്കും ഇത്തിരി യുക്തി ബോധമാവാം. 'ശാസ്താവ്' എന്നത് 'ചാത്തന്‍' 'ചാത്താവ്'എന്നീ പദങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാവാം എന്ന ഒരു വാദമുണ്ട്. 'ശാസ്താവ്' എന്നത് ബുദ്ധന്‍റെ പര്യായപദമാണെന്നതിനു രണ്ടു വാദമില്ല. ശാസ്താംകോട്ട, ശാസ്തമംഗലം തുടങ്ങിയ സ്ഥലങ്ങള്‍ ഒരു കാലത്ത് കേരളത്തിലെ പ്ധാനപ്പെട്ട ബുദ്ധമതകേന്ദ്രങ്ങളായിരിന്നു എന്നതിനും ചരിത്രപരമായ തെളിവുകളുണ്ട്. ചാത്തന്‍ ഇന്നും കേരളത്തില് ആരാധിക്കപ്പെടുന്ന ഒരു അവര്‍ണദൈവമാണു.
ഇതില്‍ നിന്ന് ഊഹിച്ചെടുക്കാവുന്ന ഒരുകാര്യം ശിവന്‍, വിഷ്ണു , ഗണപതി തുടങ്ങിയ ആര്യദൈവങ്ങള്‍ (ബ്രാഹ്മണരുടെ തോക്കോട്ടുള്ളവരവിനോടൊപ്പം )കേരളത്തിലെത്തുന്നതിനു മുന്പ് കേരളത്തിലെ തദ്ധേശനിവാസികളില്‍ ഉണ്ടായിരുന്ന മഹായാന ബുദ്ധമതത്തിന്‍റെ സ്വാധീനത്തെയാണു(അവരാണല്ലോ ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്നത്).

കേരളത്തിലെ ഒരു ഗ്രാമീണ ദൈവമായിരുന്ന ശാസ്താവ് (ചാത്തന്‍)പിന്നീട് 'ഹരിഹരപുത്രനായ' ശ്രീ ധര്‍മ്മശാസ്താവ് എങ്ങനെയായെന്ന് കൂടി പൂരിപ്പിച്ചാല്‍ 'അയ്യപ്പന്‍ ബുദ്ധനോ' എന്ന നമ്മുടെ സംശയത്തിനു മറുപടി കിട്ടും.

ഒരു കാലത്ത് ഭാരതത്തില്‍ ഹിന്ദു മുസ്ലീം വര്‍ഗ്ഗീയ സംഘര്‍ഷം പോലെ ഏറ്റുമുട്ടിയിരുന്ന രണ്ടു വിഭാഗങ്ങളാണു 'ശൈവരും വൈഷ്ണവരും'(ഹരിയും ഹരനും). ഈ ഏറ്റുമുട്ടലിനു അറുതിവരുത്തുവാന്‍ കഴിഞ്ഞത് കേരളീയ ബ്രാഹ്മണരായ നന്പൂതിരിമാരുടെ ബുദ്ധിയില്‍ നിന്നുദിച്ച ഒരു കാര്യം കൊണ്ടാണു. പരസ്പര വൈരികളായ ഹരി ഹരന്‍മാരെ സംയോജിപ്പിച്ചുകൊണ്ട് പുതിയ ഒരു മൂര്‍ത്തിക്കു ജന്മം കൊടുത്തുകൊണ്ടാണു. അതാണു 'ഹരിഹര പുത്രനായ സാക്ഷാല്‍ അയ്യപ്പസ്വാമി'. ഈ മൂര്‍ത്തിയെ ന്യായീകരിക്കുവാന്‍ അവര്‍ രൂപം നല്‍കിയ ആഖ്യാനമാണു നാമിന്നു കേള്‍ക്കുന്ന പാലാഴിമഥനവും മഹാവിഷ്ണുവിന്‍റെ മോഹിനീവേഷവുമെല്ലാം. കേരളത്തിലാണു ആദ്യമായി ഹരിനാരായണ പൂജ തുടങ്ങിയത്.

ശബരിമല മാത്രമല്ല കേരളത്തിലെ മറ്റു പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഒരു കാലത്ത് ബുദ്ധ-ജൈന ക്ഷേത്രങ്ങളായിരുന്നു. ബുദ്ധ-ജൈനമതങ്ങളുടെ കാലാനുസാരിയായ തകര്‍ച്ചകൊണ്ടും, ശക്തിമത്തായിതീര്‍ന്ന ബ്രാഹ്മണമേധാവിത്വത്തിന്‍റെ സ്വാധീനത്താലും, ‍ശൈവ വൈഷ്ണവ പ്രസ്ഥാനങ്ങളുടെ പ്രചരണാര്‍ത്ഥം പ്രാദേശിക ദൈവങ്ങളെ ശിവന്‍റെയോ വിഷ്ണുവിന്‍റെയോ അവതാരങ്ങളാക്കിമാറ്റി തീര്ക്കുന്നതിലൂടെയോ കാലേണ പല അനാര്യ ആരാധനാലയങ്ങളും ആര്യ ദേവാലയങ്ങളായിമാറിയിരിക്കാം.

2008 ഒക്‌ടോബർ 22, ബുധനാഴ്‌ച

ശരാശരി മലയാളി

മലയാളി ലോകത്തിലെ തന്നെ അത്‌ഭുതജീവിയാണ്. ലോകത്തെ അത്‌ഭുതപ്പെടുത്താനും, അന്പരപ്പിക്കാനും മലയാളികളുടെ മിടുക്ക് ഒന്നു വേറെ തന്നെയാണ്. ഇംഗ്ലീഷില്‍ മലയാളി സ്വതത്തിനു സമമായവാക്ക് Hipocrat എന്നതായിരിക്കും. എത്ര മിടുക്കോടെയാണ് മലയാളി വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കുന്നത്. ലോകത്തിലാദ്യമായി കമ്മ്യൂണിസ്റ്റുകാരെ ജനാധിപത്യ പരീക്ഷണത്തിലൂടെ അധികാരത്തിലേറ്റിയ മലയാളി അതേ മന്ത്രിസഭയ്ക്കുതന്നെ വിലാപഗാനവും പാടി. ജാതി മത സങ്കുചിതത്വങ്ങള്‍ക്കെതിരെ പട നയിച്ച സാമുദായിക-നവോദ്ധാന പ്രസ്താനങ്ങള്‍ ജാതിയുടെ മൊത്തക്കച്ചവടക്കാരായി. ഇന്ത്യയിലെ മുട്ടന്‍ വര്‍ഗ്ഗീയ സംഘടനയായ ആര്‍.എസ്സ്.എസ്സിനു ഉത്തര പ്രദേശം കഴിഞ്ഞാല്‍ ഏറ്റവും ശാഖകളുള്ളത് കേരളത്തിലാണത്രേ. എന്നിട്ടും ഒരു നിയമസഭാ മണ്ഠലത്തില്‍‍പോലും അവരുടെ രാഷ്ടീയ സംഘടനയായ ബാ.ജ.പാ യുടെ വിത്ത് കുത്തിമുളപ്പിക്കാന്‍ കഴിഞ്ഞില്ലത്രേ. ഒറീസ്സയില്‍ പരിവാര സംഘം ക്രിസ്ത്യാനികളുടെ നട്ടല്ലൂരി കോലുകളിക്കുന്പോള്‍ ഇവിടെ വിതയത്തിലച്ചനും, അച്ചാരുപറന്പിലച്ചമ്മാരും പരിവാര നേതാവ് കുമ്മനം ജി യുമായി ചായസല്‍കാരവും, ചായ സല്‍ക്കാരം കഴിഞ്ഞ് ഇടതന്‍മാര്‍ക്കിട്ട് പണിയാന്‍ കൂട്ടു മുന്നണി രൂപീകരണ ചര്‍ച്ചയും നടക്കുന്നു. എന്‍റെ അച്ചോ.. ഇതിവിടെയല്ലാതെ വേറെ എവിടെ നടക്കും. പൂണൂല്‍ ഒരു കുരുക്കായി നന്പൂരിയെ വരിഞ്ഞപ്പോള്‍ 'അന്പലങ്ങള്‍ക്കു തീവച്ചിട്ടായാലും' സ്വാതന്ത്രം നേടണമെന്നാഹ്വാനം ചെയ്ത വി.ടി.യുടെ യോഗക്ഷേമ സഭ മാറിയ ആഗോളവത്കരണ സാഹചര്യത്തില്‍ യാഗവും, യജ്ഞവും എങ്ങനെ വിറ്റഴിക്കാമെന്ന് ഗവേഷണം നടത്തുന്നു. പെറാത്ത പെണ്ണുങ്ങള്‍ക്ക് പേറുഭാഗ്യം ഉണ്ടാവാന്‍ നന്പൂതിരി മന്ത്രിച്ച സ്വര്‍ണ്ണമുദ്ര മതിയത്രേ.. സംബന്ധമെന്ന അസംബന്ധത്തിന്‍റെ പേരില്‍ കുറേ കീഴാളപെണ്ണുങ്ങള്‍ക്ക് സന്താനഭാഗ്യം ഉണ്ടാക്കിക്കൊടുത്തവരാണല്ലോ അവര്‍. ബ്രാമണകേന്ദീകൃത ആരാധനാ രീതിയെ വെല്ലുവിളിച്ച് കണ്ണാടിയും, കരിങ്കല്ലും, വെറും ശൂന്യതയും പ്രതിഷ്ടിച്ച് ജാതി വ്യവസ്ഥയ്ക്ക് ഇരുട്ടടി നല്‍കിയ സാക്ഷാല്‍ നാരായണഗുരുദേവന്‍റെ മഞ്ഞപ്പട ഈഴവ ബ്രാഹ്മണ്യം എത്ര സുഖമമായാണ് കേരളത്തില്‍ കൊണ്ടാടുന്നത്.


ഒരു അന്‍വര്‍ റഷീദിന്‍റെയും ലക്ഷ്മീദേവിയുടെയും മകന് ജാതിരഹിതസ്കൂള്‍ പ്രവേശനത്തിനുള്ള മൌലികാവശത്തെപ്പോലും പൊറുപ്പിക്കാന്‍ കഴിയാത്ത അപരാധമായി ജാതി-മത പ്രമാണിമാര്‍ ചിത്രീകരിക്കപ്പെടുന്നു. ഹിന്ദുവിന് ഹിന്ദുവായും, മുസല്‍മാന് മുസല്‍മാനായും, ക്രിസ്ത്യാനിക്ക് ക്രിസ്താനിയായും, ഒരു അവിശ്വാസിക്ക് അവിശ്വാസിയായും നിലനില്‍ക്കുവാന്‍ കഴിയുന്ന ഇന്ത്യയുടെ മതേതരത്വത്തിന്‍റെ ഇടത്തില്‍ അവിശ്വാസിക്കു മാത്രം ഇടം തരില്ലാ എന്നാണ് പാഠപുസ്തക വിവാദത്തിലൂടെ വിശ്വാസത്തിന്‍റെ മേലാളന്‍മാര്‍ നമ്മെ ഓര്‍മ്മപ്പെടുത്തിയത്. യഥാര്‍ത്ഥത്തില്‍ അവരുടെ നിലനില്‍പ്പിനെത്തന്നെ സാധ്യമാക്കിയ ജനാധിപത്യത്തിന്‍റെ ഇടത്തെയാണ് അവര്‍ അക്രമിച്ചത്. മകന്‍ ചത്താലും മരുമകളുടെ കണ്ണീരുകാണാന്‍ കൊതിക്കുന്ന യു.ഡി.എഫ് നേതൃത്വം അവരുടെ തന്നെ ദേശീയ സ്വാതന്ത്ര സമരപൈതൃകം വിസ്മരിച്ച് സങ്കുചിത ശക്തികള്‍ക്കൊപ്പം അണിചേര്‍ന്നു.


കേരള സന്പത് വ്യവസ്ഥ സാന്പത്തിക ഗവേഷണകുതുകികള്‍ക്കെല്ലാം ഇപ്പോഴും ഒരു Miracle ആണത്രേ.. സാന്പത്തിക വളര്‍ച്ചയുടെ സൂചകമായ G.D.P (Groath Domestic Production) അളവുകോലുകൊണ്ട് തൂക്കിയളന്നാല്‍ കേരളം ഒരു മുഴുപഷ്ണിക്കാരുടെ സംസ്ഥാനമായിരിക്കും. എന്നിട്ടും മലയാളികള്‍ കഞ്ഞികുടിക്കുന്നു, ബിരിയാണി തിന്നുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നിക്ഷേപകആനുപാതമുള്ള സംസ്ഥാനമാണത്രേ ഈ കൊച്ചന്‍ കേരളം. ഒരു ഈച്ച പറക്കുന്നതെങ്ങനെയാണെന്ന് എയറോനോട്ടിക് എഞ്ജിനീയറിങ്ങിനു വിശദീകരിക്കുവാന്‍ കഴിയില്ല. അതു പോലൊരു വിസ്മയമാണത്രേ കേരളത്തിന്‍റെ സന്പദ്ഘടന.

ഹിപ്പോക്രസികള്‍ ഇവിടെ അവസാനിക്കുന്നില്ല...

പറയാനുള്ളത് പറഞ്ഞ് നിങ്ങള്‍ക്കും പൂരിപ്പിക്കാം.

2008 സെപ്റ്റംബർ 6, ശനിയാഴ്‌ച

Malayalam

എല്ലാ സംസ്കാരങ്ങള്‍ക്കും ഒരമ്മയുണ്ട്.
ഒരു പുഴയാണാ അമ്മ.
മലയാണ്മയ്ക്കും ഒരമ്മയുണ്ട്.
നിളയാണാ അമ്മ.
നിളയുടേ പുളിനങ്ങളിലാണ് പറയിപേറ്റ പന്തിരുകുലം പിച്ചവച്ചു നടന്നത്.
മലയാളി അവിടേ നിന്നും വളര്‍ന്നു. വിശ്വ പൗരനായി. ദിഗ്വിജയി ആയി. പല നദിക്കരകളില്‍ പല സംസ്കാരങ്ങളുടേ ചൂരും ചൂടുമവനറിഞ്ഞു. വരും തലമുറകളില്‍ മലയാളത്തിന്‍റേ നാരായവേരു പിഴുതേറിയാന്‍
അവന്‍ , അല്ല.. നമ്മള്‍ മത്സരിക്കുകയാണ്. നാളേ നാലാള്‍ കൂടുന്ന സദസ്സുകളില്‍ മലയാളം നമുക്കൊരു നാണക്കേടായേക്കാം..

എങ്കിലും നമുക്കൊരു തവണകൂടി ഒത്തു കൂടാം. പറഞ്ഞതിനേക്കാള്‍ പറയാനേറേ ബാക്കിയുണ്ട്.അനുഭവസാക്ഷ്യങ്ങള്‍ , സാഹിത്യം, സംസ്കാരം, രാഷ്ട്രീയം, അങ്ങനേ പലതും..
വരൂ.. നമുക്കാ പുഴയോരത്ത് ഒത്തുകൂടാം

FEEDJIT Live Page Popularity